പാലോട്: ശാസ്താംനടയിലെത്തണമെങ്കില്‍ ഇന്നും ചെളിക്കുണ്ട് താണ്ടണം. ഒന്നും രണ്ടുമല്ല അഞ്ചുകിലോമീറ്റര്‍ ദുരിതപാത താണ്ടിയാലേ ശാസ്താംനട കോളനിക്കാര്‍ക്ക് സ്വന്തം വീടുകളില്‍ എത്താനാവൂ. സമരങ്ങള്‍ ഒത്തിരി നടത്തിയെങ്കിലും പ്രശ്‌നപരിഹാരത്തിന് മാര്‍ഗങ്ങളില്ല. ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും കഴിഞ്ഞ അന്‍പതുവര്‍ഷക്കാലമായി തങ്ങളെ പറ്റിക്കുകയാണെന്നും കോളനിക്കാര്‍ പറയുന്നു.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ വിദൂരമലയോരഗ്രാമമാണ് ശാസ്താംനട. കന്നിമാര്‍ ചതുപ്പ്, വിളൈകോട്, പോട്ടോമാവ്, കൊമ്പിരാന്‍കാല എന്നീ ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ശാസ്താംനട.
അഞ്ച് കോളനികളിലായി 800 ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ക്ക് പുറംലോകത്ത് എത്തുന്നതിനുള്ള ഏക ആശ്രയമാണ് വേങ്കൊല്ല-ശാസ്താംനട റോഡ്. വേങ്കൊല്ല കവലയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ നടന്നാലെ ശാസ്താംനടയിലെത്തു.റോഡുനിര്‍മ്മാണത്തിന് പലതവണ സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിച്ചു. എന്നാല്‍ ഒന്നും റോഡായി മാറിയില്ല. വേങ്കൊല്ല ജങ്ഷന്‍ മുതല്‍ ശാസ്താംനട ചെക്ക് പോസ്റ്റുവരെയുള്ള ഭാഗമാണ് ഏറ്റവും അപകടകരം.
റോഡുപണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ടി.എസ്. റോഡ് ഉപരോധിക്കുകവരെ ചെയ്തു. അധികൃതര്‍ ഒന്നരമാസത്തിനുള്ളില്‍ റോഡുപണി ആരംഭിക്കുമെന്ന് ഉറപ്പുകള്‍ നല്‍കിയെങ്കിലും റോഡ് ഇന്നും കുഴിയും കുളവും തന്നെ. വനം വകുപ്പിന്റെ തടസ്സവാദങ്ങളാണ് റോഡുപണി നീണ്ടുപോകാന്‍ കാരണമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
റോഡുപണി അനന്തമായി നീളുന്നതോടെ കുട്ടികളുടെ പഠനം, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം ഈ ഗ്രാമം ഏറെ പിന്നോട്ടുപോകുന്നു.

