പാലോട്. നന്ദിയോട്- ആനാട് കുടിവെള്ള പദ്ധതിക്കായി നന്ദിയോട് പഞ്ചായത്ത് സ്ഥലം വാങ്ങിയതു വിവാദത്തിnനു തിരികൊളുത്തി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഒരു കോണ്‍ഗ്രസ് അംഗവും എല്‍ഡിഎഫിലെ ആറു പേരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും നന്ദിയോടിനു സമീപം വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള വഴിസൌകര്യമില്ലാത്ത വസ്തു വന്‍ വിലയ്ക്കു വാങ്ങിയെന്നാണ് ആരോപണം.
അതേസമയം ആരോപണങ്ങള്‍ വരും തലമുറയുടെ കുടിവെള്ള പ്രശ്നത്തെ തകര്‍ക്കുന്നതും ഈ പഞ്ചായത്ത് ഭരണസമിതിയുടെകാലത്ത് ഇതു നടക്കരുതെന്ന ഗൂഢലക്ഷ്യവുമാണെന്നും പഞ്ചായത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നന്ദിയോട് -ആനാട് പഞ്ചായത്തുകളുടെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനു നടപ്പിലാക്കുന്ന 20 വര്‍ഷത്തോളമായി സര്‍വേ കഴിഞ്ഞുകിടക്കുന്ന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള പദ്ധതിയാണ് ഇതെന്നും ഇതിനു കുറേ വര്‍ഷങ്ങളായി വസ്തു നോക്കിനടക്കുകയാണെന്നും പല സ്ഥലത്തും വസ്തു വാങ്ങുമെന്ന ഘട്ടം വന്നപ്പോഴൊക്കെ എല്‍ഡിഎഫ് അഴിമതി ആരോപിച്ചു പോസറ്റര്‍ പതിച്ചു തടസ്സപ്പെടുത്തിയതായും ആരോപിച്ചു.
തുടര്‍ന്ന് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളെ ഉള്‍പ്പെടുത്തി സബ്കമ്മിറ്റി രൂപീകരിച്ചാണ് ഇപ്പോള്‍ വസ്തു വാങ്ങിയതെന്നും ഇപ്പോള്‍ വാങ്ങിയ വസ്തു എന്തുകൊണ്ടും അനുയോജ്യമാണെന്നു വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഒരുവശത്തു കുടിവെള്ള പദ്ധതികള്‍ക്കായി സമരം ചെയ്യുകയും മറുവശത്തു പദ്ധതികളെ തകര്‍ക്കുകയും
ചെയ്യുന്ന രീതിയാണു നടക്കുന്നതെന്നും ഇതു ജനം തിരിച്ചറിയണമെന്നും പഞ്ചായത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം വസ്തു വാങ്ങുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. എട്ട് എല്‍ഡിഎഫ് അംഗങ്ങളില്‍ ആറുപേര്‍ എതിര്‍ത്തു. മറ്റു രണ്ടുപേരായ ഉദയകുമാറും കെ. സന്തോഷും കമ്മിറ്റിയില്‍ നിന്നു വിട്ടുനിന്നു. ഇവര്‍ വസ്തു വാങ്ങുന്നതിനോടു താല്‍പര്യമുള്ളവരായിരുന്നുവെന്നു നേരത്തെ തന്നെ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ടി.കെ വേണുഗോപാലാണു വസ്തു വാങ്ങുന്നതിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ യുഡിഎഫിലെ ഏക അംഗം.
ഒരേക്കര്‍ ഒരു സെന്റ് വസ്തുവാണ് 62,62,000 രൂപയ്ക്കു (സെന്റിന് 62,000 ) വാങ്ങിയത്. ഈ വിലയ്ക്കു വസ്തു ഇല്ലെന്നാണ് ആരോപണം. മാത്രമല്ല വില്ലേജ് ഓഫിസര്‍ 40,000 രൂപയ്ക്കു താഴെ മാത്രം വില കാണുകയും ഇപ്പോള്‍ വാങ്ങിയ വില നിശ്ചയിക്കാന്‍ കഴിയില്ലെന്നും അറിയിച്ച വസ്തു വളരെ പെട്ടെന്നാണു തഹസില്‍ദാര്‍ ആദ്യം 70,000 രൂപ നിശ്ചയിച്ചതും പിന്നീടു ചര്‍ച്ചകളായതിനെ തുടര്‍ന്ന് അത് 62,000 ആക്കി കുറച്ചതും. ഇതും വിവാദത്തിനു കാരണമായി.


