പാലോട്: പതിനായിരങ്ങള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ പാലോട് ബൊട്ടാണിക് ഗാര്‍ഡന്റെ ഓപ്പണ്‍ ഹൗസില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായത് വൈദ്യശാസ്ത്രകുലപതി ഇട്ടിഅച്ചുതന്‍ ഗാര്ഡന്. പഠിപ്പുരയും സോപാനവും പിന്നിട്ട് അരുവിയുടെ തീരത്തെ പഴയകാല തറവാടിന്റെ ഉമ്മറക്കോണില്‍ കിഴക്കോട്ട് തിരിച്ചിട്ട കസേരയില്‍ ഇരിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ പ്രതിമ.
മുന്നിലെത്തുന്ന രോഗിയുടെ നാഡിമിടിപ്പ് പരിശോധിക്കാനാണ് ഇട്ടി അച്ചുതന് ഇരിക്കുന്നത്്. സന്ദര്‍ശകര്‍ അദ്ദേഹത്തിന്റെ കൈക്കുള്ളിലേക്ക്് തങ്ങളുടെ കരങ്ങള്‍ ചേര്‍ത്തു വയ്്ക്കുന്നു. അഭൂതപൂര്‍വ്വമായ തിക്കും തിരക്കുമായിരുന്നു ഇട്ടിഅച്ചുതന്‍ ഗാര്‍ഡനില്‍ കണ്ടത്.
വീടിനോടു ചേര്‍ന്ന് കൃത്രിമമായാണ് അരുവി ഒരുക്കിയിട്ടുള്ളതെങ്കിലും കാഴ്്ചയിലത് യഥാര്‍ത്ഥ അരുവിയെ വെല്ലും. പിച്ചിപ്പൂവോളം മാത്രം വലിപ്പമുള്ള നെയ്യാമ്പല്ക്കൂട്ടവും വയമ്പും താഴമ്പൂവും ഉതിര്‍ക്കുന്ന സുഗന്ധമേറ്റ് ആനന്ദനിര്വൃതിയടയുകയാണ് സന്ദര്‍ശകര്‍. വീടിനും ചുറ്റും പരിപാലിക്കുന്ന നന്ദ്യാര്‍വട്ടവും തെച്ചി മന്ദാരവും തുളസിയും സമ്മാനിക്കുന്നത് ഗൃഹാതുര സ്മരണകളാണ്.
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചേര്‍ത്തലക്കാരനായ പാരമ്പര്യ വൈദ്യന് ഇട്ടിഅച്ചുതന്റെ സ്മരണ നിലനിറുത്തുകയാണ് ഈ ഉദ്യാനം. മലയാളലിപി ആദ്യമായി അച്ചടിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന സസ്യശാസ്ത്രത്തിന്റെ രചനയ്ക്ക് ഡച്ചുഗവര്‍ണര്‍ വാന്ഡീഡിനെ സഹായം നല്കിയ വ്യക്തിയാണ് ഇദ്ദേഹം. കേരളത്തിലെ മരങ്ങളും സവിശേഷങ്ങളായ ചെടികളും ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും ലോകത്തിനു പരിചയപ്പെടുത്തിയ ഈ മഹാഗ്രന്ഥത്തിന് സഹായംനല്കിയനാലുവൈദ്യശ്രേഷ്ഠന്മാരുണ്ടെങ്കിലും അവരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. ചിത്രകാരന് കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ സഹായമാണത്രെ പുസ്തകത്തില്‍ വരച്ചു ചേര്‍ക്കപ്പെട്ട വിവിധയിനം ഇലകളുടെ രൂപങ്ങള്‍. അഞ്ചു ദിവസത്തെ ഓപ്പണ്‍ഹൗസില്‍ അരലക്ഷത്തോളം പേരാണ് ഇവിടം സന്ദര്‍ശിച്ചതെന്ന് ഗാര്ഡന് ഡയറക്ടര്‍ ഡോ. പി.ജി. ലത പറഞ്ഞു. ഗവേഷണ കേന്ദ്രങ്ങളില്‍ നടന്നു വരുന്ന പഠനങ്ങളെക്കുറിച്ച്് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുമെന്നും അവര്‍ വിശദമാക്കി.ഓപ്പണ്‍ ഹൗസിന് സമാപനം കുറിച്ചു നടന്ന സെമിനാറില്‍ അഡ്വ. എ. സമ്പത്ത് എം.പി പങ്കെടുത്തു.