പാലോട്: തിരുവനന്തപുരം-ചെങ്കോട്ട റോഡില്‍ ചിപ്പന്‍ചിറയ്ക്കു സമീപം ഇരുമ്പുപാലം അവഗണനമൂലം തുരുമ്പുകയറി ബലക്ഷയം സംഭവിക്കുമ്പോഴും സമീപത്തായി തുടങ്ങിയ പുതിയ പാലത്തിന്റെ പണി അനാസ്ഥയുടെ പ്രതീകമായി മുടങ്ങിക്കിടക്കുന്നു. നൂറ്റാണ്ടു പിന്നിട്ട ഇരുമ്പുപാലം 1904ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്. അടിവശം തുരുമ്പുകയറി ബലക്ഷയം സംഭവിക്കുകയും സംരക്ഷണഭിത്തികള്‍ തകരുകയും ചെയ്ത പാലത്തെക്കുറിച്ചു നാട്ടുകാര്‍ ആശങ്കയിലാണെങ്കിലും ജനപ്രതിനിധികള്‍ക്കും പൊതുമരാമത്ത്, വനം വകുപ്പ് അധികൃതര്‍ക്കും മൌനം തന്നെ.
ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിയുന്ന പാലം പലതവണ വിള്ളല്‍ വീണപ്പോഴൊക്കെ അറ്റകുറ്റപ്പണിയെന്ന പേരില്‍ ലക്ഷങ്ങള്‍ തുലച്ചു നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കുകയെന്നതു സ്ഥിരം പരിപാടിയാണ്. എന്നാല്‍ നാട്ടുകാര്‍ക്കു പ്രതീക്ഷ നല്‍കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നാടുനീളെ ആര്‍ച്ചുകളുയര്‍ത്തി പുതിയ പാലത്തിനു ശിലയിടല്‍കര്‍മം മാമാങ്കത്തോടെ നടത്തുകയും ചില പണികള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇതു തിരഞ്ഞെടുപ്പുതന്ത്രം മാത്രമായിരുന്നുവെന്നു ബോധ്യമാകാന്‍ നാട്ടുകാര്‍ക്കു അധിക ദിവസം വേണ്ടിവന്നില്ല.
പണി നിലച്ചു. പാലത്തിന്റെ കുറച്ചു ഭാഗം വനഭൂമിയില്‍ കൂടി പോകുമെന്നതിനാല്‍ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതുമൂലം പണി മുടങ്ങി. കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വനം വകുപ്പിന്റെ അനുമതി വാങ്ങാന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളാരും തയാറാകുന്നില്ലെന്ന
ആക്ഷേപം നാട്ടുകാര്‍ക്കുണ്ട്. ഗതാഗത സര്‍വീസിനും ചരക്കുഗതാഗതത്തിനും ഏറെ പ്രാധാന്യമുള്ള തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ സ്ഥിതിചെയ്യുന്ന പാലത്തിനോടുള്ള അവഗണനയില്‍ കടുത്ത പ്രതിഷേധത്തിലാണു നാട്ടുകാര്‍.
വനം വകുപ്പില്‍ നിന്നുള്ള അനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും, വികസനത്തിനുനേരെ മുഖംതിരിക്കാതെ അനുമതി നല്‍കാന്‍ വനം വകുപ്പ് തയാറാകണമെന്നും ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അല്ലാത്തപക്ഷം സമരരംഗത്തു വരുമെന്നു നാട്ടുകാര്‍ പറയുന്നു.