WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, December 11, 2013

ജില്ലാ കൃഷിത്തോട്ടത്തില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന

പാലോട്: കെടുകാര്യസ്ഥതയ്ക്ക് പേരെടുത്ത ജില്ലാ കൃഷിത്തോട്ടത്തിലും അനുബന്ധ സ്ഥാപനങ്ങളിലും കൃഷിമന്ത്രി കെ.പി. മോഹനന്‍ മിന്നല്‍പരിശോധന നടത്തി. ഒഴിഞ്ഞ കസേരകളും കാടുകയറിയ ഭൂമിയും കണ്ട് മന്ത്രി മടങ്ങി. ബനാനാഫാമിലാണ് രാവിലെ 7.50ന് മന്ത്രി ആദ്യം എത്തിയത്. അപ്പോള്‍ അവിടെയുണ്ടായിരുന്നത് ബി.ഡി.ഒ സായിരാജും രണ്ടുമൂന്ന് കരാര്‍ തൊഴിലാളികളും മാത്രം. ആള്‍പ്പാര്‍പ്പില്ലാത്ത വീടിന് സമാനം കാടും പടലവുമായി കിടക്കുന്ന ബനാന നഴ്‌സറിയില്‍നിന്ന് രണ്ട് മിനിറ്റിനുള്ളില്‍ തൊട്ടടുത്ത ജില്ലാ കൃഷിത്തോട്ടത്തിലേക്ക് മന്ത്രി ഇറങ്ങി. വഴിയില്‍ നിറയെ മയിലുകളും മറ്റ് കാട്ടുപക്ഷികളും.

8.10ന് ജില്ലാ കൃഷിത്തോട്ടത്തില്‍ എത്തുമ്പോള്‍ സ്ഥിതി അതിലും ദയനീയം. ഫാം സൂപ്രണ്ട് ഉള്‍പ്പടെയുള്ള ജീവനക്കാരുടെയെല്ലാം കസേരകള്‍ ശൂന്യം. എന്നാല്‍ എല്ലാറ്റിലും ഫാനും ലൈറ്റും യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. മന്ത്രിയുടെ വരവറിഞ്ഞ് ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട അമ്പതിലധികം സ്ത്രീകള്‍ നിവേദനവുമായെത്തി. അവരുടെ പരാതികള്‍ ചോദിച്ചറിഞ്ഞ് കേസ് തീരുന്നമുറയ്ക്ക് എല്ലാവര്‍ക്കും ജോലി നല്‍കും എന്ന ഉറപ്പും നല്‍കി.

പിന്നെ 1.75 കോടി മുടക്കിയിട്ടും കാടുകയറി നശിക്കുന്ന 7-ാം ബ്ലോക്കിലേക്ക് നടന്നുതന്നെ പോയി മന്ത്രി. കാംകോ ചെയര്‍മാന്‍ ചാരുപാറ രവി, ജില്ലാ പഞ്ചായത്തംഗം സോഫീ തോമസ്, ബാലു, വാര്‍ഡംഗം അന്‍സാരി കൊച്ചുവിള, പെരിങ്ങമ്മല അജി, കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വിജയന്‍ എന്നിവരും മന്ത്രിയോടൊപ്പം നടന്ന് 7-ാം ബ്ലോക്കിലെത്തി. വനത്തിന് സമാനമായി കിടക്കുന്ന 7-ാം ബ്ലോക്കിന്റെ ഗേറ്റില്‍ എത്തിയപ്പോള്‍ത്തന്നെ മന്ത്രിക്ക് കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാനായി.

ഒരുമാസത്തിനുള്ളില്‍ രണ്ട് ഫാമുകളും അടിമുടി അഴിച്ചുമാറ്റം വരുത്തുമെന്നും 20 പശുക്കളുള്ള ഒരു ഡെയറി യൂണിറ്റ്, കാര്‍ഷികവിളകള്‍ വില്‍ക്കുന്നതിനുള്ള രണ്ട് ഔട്ട്‌ലെറ്റുകള്‍, ഒരു ട്രാക്ടര്‍, കോഴിഫാം തുടങ്ങിയവ ഈ സാമ്പത്തികവര്‍ഷം തന്നെ അനുവദിക്കുമെന്നും ആനകളെ നിയന്ത്രിക്കുന്നതിനുള്ള കിടങ്ങിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. പരിശോധനകളെല്ലാം കഴിഞ്ഞ് മന്ത്രി മടങ്ങിയിട്ടും അഗ്രിഫാം സൂപ്രണ്ട് അലക്‌സാണ്ടര്‍ സാമുവല്‍ സ്ഥലത്തെത്തിയില്ല.

തകര്‍ച്ചയിലായ അഗ്രിഫാമിനെപ്പറ്റി 'മാതൃഭൂമി' കഴിഞ്ഞദിവസങ്ങളില്‍ തുടര്‍വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി മിന്നല്‍പരിശോധനയ്ക്ക് എത്തിയത്. മന്ത്രിയുടെ സന്ദര്‍ശനം തൊഴിലാളികള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഉത്പാദനക്ഷമത കൂട്ടാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ജനപ്രതിനിധികളില്‍ നിന്ന് ചോദിച്ചറിയാനും മന്ത്രി സമയം കണ്ടെത്തി.