WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, December 9, 2014

കാണണം, അംഗീകരിക്കണം, ഈ ചരിത്രനേട്ടം


ഫര്‍ഹാനും രജനീഷ് ഹെന്റിയും വിഷ്ണുവും ലോകകിരീടവുമായി കേപ്് ടൗണിലെ ഗ്രൗണ്ടില്‍
പാലക്കാട്: ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30. ദക്ഷിണാഫ്രിക്കയിലെ വാലി വില്‍സണ്‍ മൈതാനത്തില്‍ പ്രകാശ് ജയരാമയ്യയുടെ ഷോട്ട് ബൗണ്ടറിവരെ കടക്കുമ്പോള്‍ ലോകക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതപ്പെടുകയായിരുന്നു. കാഴ്ചയില്ലാത്തവരുടെ നാലാമത് ഏകദിനക്രിക്കറ്റ് ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെ തോല്പിച്ച് ഇന്ത്യക്ക് കിരീടം. അതും മത്സരമവസാനിക്കാന്‍ വെറും രണ്ട് പന്ത് ബാക്കിനില്‍ക്കെ. അലതല്ലിയൊഴുകിയ ആവേശത്തില്‍ സന്തോഷംകൊണ്ട് കരഞ്ഞ് മൂന്ന് മലയാളികളും ഗ്യാലറിയിലുണ്ടായിരുന്നു. പ്രതിസന്ധികളെ സധൈര്യം ഏറ്റെടുത്ത് ക്രിക്കറ്റിനെ പ്രണയിച്ച് ലോകകിരീടം നെഞ്ചോട് ചേര്‍ത്ത് അവര്‍ സന്തോഷം പങ്കുവെച്ചു. തിരുവനന്തപുരം പാലോട് പേരയം എന്ന ഗ്രാമത്തില്‍നിന്ന് വരുന്ന യു.പി. വിഷ്ണുവും മലപ്പുറം നിലമ്പൂര്‍ മൈലാടി സ്വദേശി മുഹമ്മദ് ഫര്‍ഹാനും ഇന്ത്യന്‍ ടീമിന്റെ അഡ്വൈസറായി എത്തിയ കോഴിക്കോട്ടുകാരന്‍ രജനീഷ് ഹെന്റിയും. ലോകമാധ്യമങ്ങളില്‍ നിന്നോ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നോ അവരെ തേടി വിളികളെത്തിയില്ല. എങ്കിലും രവി ശാസ്ത്രിയും ശിഖര്‍ ധവാനും വിരാട് കോലിയുമടക്കമുള്ളവര്‍ ടീമംഗങ്ങളെ അഭിനന്ദനമറിയിച്ചു. ലോകകിരീടവും ഇന്ത്യന്‍ പതാകയുമായി അവര്‍ മൈതാനത്ത് താളം ചവുട്ടി. ഷാംപെയ്‌ന് പകരം ശരീരത്തിലേക്ക് വെള്ളമൊഴിച്ചു. ആര്‍പ്പുവിളിച്ചു. ആവേശവും സ്‌നേഹവും പങ്കിട്ടു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത നാല്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സെടുത്തു. 49.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 38 പന്തില്‍ 82 റണ്‍സ് നേടിയ പ്രകാശ് ജയരാമയ്യ, 76 റണ്‍സ് നേടിയ ബാബുഗയ് പട്ടേല്‍, 74 റണ്‍സ് നേടിയ അജയ് റെഡ്ഡി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 

ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ കളിച്ച ഫര്‍ഹാന്‍ മൂന്ന് വിക്കറ്റ് നേടി. രണ്ട് മത്സരം കളിച്ച വിഷ്ണു ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 73 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളോട് പടവെട്ടിയാണ് വിഷ്ണുവും ഫര്‍ഹാനും ഇതുവരെയെത്തിയത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ തണല്‍ കൂടിയാണ് ഈ താരങ്ങള്‍. പി. ഉദയകുമാരന്‍ നായരുടെയും പ്രസന്നകുമാരിയുടെയും മകനാണ് വിഷ്ണു. അമ്മയും വിഷ്ണുവിന്റെ സഹോദരി വീണയും ഭാഗികമായി കാഴ്ചയില്ലാത്തവരാണ്. പല ജോലികള്‍ക്കും മറ്റും പോയി കുടുംബത്തെയും ചുമലിലേറ്റുന്നത് വിഷ്ണുവാണ്. കൂലിപ്പണിക്കാരനായ അസൈനാറുടെയും ജമീലയുടെയും മകനാണ് ഫര്‍ഹാന്‍. ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും വീട്ടിലെ സാമ്പത്തികസാഹചര്യം മോശമായത് കാരണം ജോലിക്ക് പോവുകയാണ് ഫര്‍ഹാനും. കുടുംബത്തെ താങ്ങിനിര്‍ത്താന്‍ എത്രയും പെട്ടെന്ന് ഒരു ജോലി ലഭിക്കുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.

മറ്റ് പല സംസ്ഥാനങ്ങളിലെയും താരങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ സര്‍ക്കാരുകള്‍ ജോലി നല്‍കുന്നതായി അറിയിച്ചതായി വിവരം ലഭിച്ചുവെന്ന് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുള്ള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രജനീഷ് ഹെന്റി പറഞ്ഞു. ഡിസംബര്‍ 16നാണ് ടീം ഇന്ത്യയില്‍ തിരിച്ചെത്തുക. ഡല്‍ഹിയിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ ടീമിന് സ്വീകരണം നല്‍കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.